ഇനിയും ഈ ഗവണ്മെന്റ് അധികാരത്തിൽ തുടർന്നാൽ അത് കേരള ജനതക്ക് തീരാ കളങ്കമായി മാറും തിരുവഞ്ചൂർ രാധാകൃഷ്ണൻ
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് 2017ൽ ശിവശങ്കറിനെ താൻ പരിചയപ്പെട്ടത് എന്ന സ്വപ്ന സുരേഷിന്റെ മൊഴി പകർപ്പ് പുറത്തു വന്നതോടെ സർക്കാരും പാർട്ടിയും ഇതു വരെ കെട്ടി ഉയർത്തിയ എല്ലാ പ്രതിരോധങ്ങളും ചീട്ട് കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു. ചാനൽ ചർച്ചകളിൽ പൊള്ളയായ വാദമുഖങ്ങൾ നിരത്തിയും അവതാരകരെയും ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവരെയും വ്യക്തിഹത്യ ചെയ്തും അപഹസിച്ചും ആക്ഷേപിച്ചും ഇനിയും മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടർന്ന് ചാനൽ ചർച്ചകളിൽ നിന്ന് തന്നെ സി.പി.എം ഒളിച്ചോടിയിരിക്കുന്നു. പാവപ്പെട്ടവരുടെ കൂടെയാണ് തങ്ങൾ എന്ന് പ്രസംഗിക്കുകയും ലൈഫ് പദ്ധതിയിലൂടെയും, ദുരിതാശ്വാസ ഫണ്ടിലൂടെയും അവർക്ക് അർഹതപെട്ട ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ കാപട്യം നിറഞ്ഞ മുഖമാണ് ഇന്ന് കേരള ജനതയ്ക്ക് കാണാൻ സാധിക്കുന്നത്.
മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത അന്നു മുതൽ വിവാദങ്ങളും അഴിമതിയും ദുരൂഹതകൾ നിറഞ്ഞതുമായ ഒട്ടനവധി പ്രവൃത്തികൾ ചെയ്ത K.T. ജലീലിനെ പോലൊരു മന്ത്രിയെ ഇപ്പോഴും സി.പി.എം സംരക്ഷിക്കുന്നുണ്ട് എങ്കിൽ അതിൽ നിന്ന് വ്യക്തമാകുന്നത് ജലീലിനെ അത്രത്തോളം മുഖ്യമന്ത്രിയും പാർട്ടിയും ഭയപ്പെടുന്നു എന്ന് തന്നെയാണ്.
ഇന്റർപോൾ ഒഴിച്ച് നിലവിലുള്ള ഒരു വിധം എല്ലാ അന്വേഷണ ഏജൻസികളും കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തി, LDF സർക്കാരിന്റെ തണലിൽ രാജ്യദ്രോഹം ഉൾപ്പടെ ഇവിടെ നടത്തിയ വിവിധ അഴിമതികളെ സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്. ഇതെല്ലാം ഒരു അംഗീകാരമായാണ് ഇടതു പക്ഷ മുന്നണി സർക്കാർ ഇപ്പോൾ കാണുന്നത്. ഇനിയും ഈ ഗവണ്മെന്റ് അധികാരത്തിൽ തുടർന്നാൽ അത് കേരള ജനതക്ക് തീരാ കളങ്കമായി മാറും.
![]() |
| Add caption |


Comments